സാക്ഷിയായവര്‍...

blog counter
Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Monday, 25 October 2010

നിഷേധി

മുഷിഞ്ഞ  വരയന്‍ ഷര്‍ട്ടിലെ
ഇടതു കൈമടക്കില്‍
ഒറ്റവരയന്‍ ബുക്കിലെ
ചീന്തിയെടുത്ത
കടലാസുകീറില്‍
കുറിച്ചിട്ട മുഷിഞ്ഞ
മൂന്നക്ഷരമാണു മരണം.

കാലില്‍ കുത്തിക്കയറുന്ന
കുപ്പിചില്ലു നീ,
നെഞ്ചിന്‍ കൂടം തകര്‍ക്കുന്ന
മരച്ചുറ്റിക നീ,
മുന്നില്‍ നിന്നും കൂസലില്ലാതെ
നേര്‍ക്കുനേര്‍ വന്നുതറയ്ക്കുന്ന
ഒരമ്പുനീ,
എന്റെ മുഖമറകളെ
ചിരിച്ചുകൊണ്ട്
വലിച്ചുകീറിയ
കുഞ്ഞു നീ.

നടന്നുതീര്‍ത്ത നിന്നെ

അക്കാദമി ഹാളിന്റെ പുറം-
ചുമരിലൊരു പൂമാലയിട്ടു
തൂക്കണമെനിക്ക്;

അനുസരണകെട്ടവന്‍....
ചില്ലുഫ്രെയിമിന്റെ
ചിറ്റളവിനുപുറത്തേക്ക്
ഒട്ടും  കൂസാതെ
നടന്നുമായുന്നു നീ,
നെഞ്ചില്‍വിരിഞ്ഞ ചുവന്ന
കാട്ടുപൂവും ചൂടി.

Friday, 3 September 2010

ചാക്രികം


നിന്റെ ചുണ്ടിന്‍ കോണിലൊളിപ്പിച്ച
പുച്ഛത്തിന്റെ ഭാഷയും, ഭാഷാന്തരവും
നിശബ്ദം കണ്ടിരിക്കുന്ന എനിക്കിതൊന്നും
മനസ്സിലാകാഞ്ഞിട്ടല്ല ;
നിന്റെ മിഴിമുനയിലെ രൌദ്രത്തിന്
എന്നോടുള്ള പകയുടെ തീഷ്ണത
റിയാഞ്ഞിട്ടുമല്ല,
ബോധപൂര്‍വം നീ വാക്കുകളിലൊളിപ്പിച്ച 
മധുരമൂറും, മറുവാക്കിലെ വിഷം
തിരിച്ചറിയാഞ്ഞിട്ടുമല്ല....!
ഓരോ തവണയും 
സര്‍വശക്തിയോടെ തുഴയുമ്പോഴും
അകന്നകന്നു പോകുന്നതാണു തീരമെന്ന
തിരിച്ചറിവിലുടഞ്ഞുപോകുന്നതുകൊണ്ടാണ്,
എല്ലാമറിഞ്ഞിട്ടും ഒരുള്‍പ്രേരണയാലൊരൂഴംകൂടി
തീരംതേടിത്തുഴഞ്ഞിട്ടുമൊടുവിലൊരു-
ജയമെങ്കിലുമെനിക്കുണ്ടെങ്കില്‍
നിന്നോടീയീര്‍ഷ്യയെല്ലാം തീര്‍ക്കാ‍ന്‍,
വായ്ക്കുരുചിയായി നാലുവാക്കു നന്നായിപ്പറഞ്ഞു
സുഖമായിട്ടൊന്നുറങ്ങണമെന്നുള്ളിലിച്ഛയാലീ-
നിലയില്ലാവെള്ളത്തിലിങ്ങനെ
നിന്റെ ധാര്‍ഷ്ട്യവും,ധിക്കാരവും,
തെറിത്തുപ്പും മടുത്ത്
തുടങ്ങിയേടത്തുതന്നെ
മടങ്ങിയെത്തുന്നതാണീ-
ചാക്രികജീവിതം.

Wednesday, 9 December 2009

ഒരുമുഴം കയര്‍ അഥവാ ശീലങ്ങളുടെ തത്വശാസ്ത്രം



നീളത്തില്‍ കെട്ടിയിട്ട
പ്ലാസ്റ്റിക്ക് കയറില്‍
നീ ധരിച്ചഴിച്ചെറിഞ്ഞ
ഉടുവസ്ത്രങ്ങള്‍
ചുമന്നു,മടുത്തു-
പോയെന്നേ ഞാന്‍.

നിന്റെ നവചിന്തകളിലൊന്നിലു-
മെന്റെയീ സഹനത-
യോര്‍ക്കാറുപോലുമില്ല നീ,
സാമ്രാജ്യത്വവിരുദ്ധ വാദത്തി-
നിടയിലൊന്നും നിന്റെയീ
വലിച്ചെറിയലൊട്ടലട്ടാറുമില്ല.
നിനക്കു മുഷിഞ്ഞെന്നു-
തോന്നുമ്പോള്‍

വലിച്ചെറിഞ്ഞതെല്ലാം
ഇന്നെന്റെ ബാധ്യത മാത്രമായി.
പൂത്തും,കനച്ചും,നാറിയും
നിന്റെ പുറമേയ്ക്ക് അപ്രാപ്യമായ
അഴുക്കുകളൊക്കെയും
ഇങ്ങനെ താങ്ങിത്തളര്‍ന്നു-
മടുത്തുപോയ് ഞാന്‍.

അപ്പുറത്തരികില്‍
ഇസ്ത്തിരിവടിവില്‍,ഹാംഗറില്‍,
ഹുങ്കോടെ തൂങ്ങിക്കിടക്കുന്നവനുണ്ടോ-
അറിയുന്നിപ്പുറമുള്ളവനും
കിടന്നിട്ടുണ്ടെത്രനാളിങ്ങനെ-
യിപ്പോളീവിധമെങ്കിലും...



ഈ ജനാലക്കപ്പുറത്തേക്ക്
നീ എന്നേയൊന്നുമാറ്റി
കെട്ടിയിരുന്നെങ്കിലീ-
വീശുന്ന കാറ്റിലുലച്ചു-
വീഴ്ത്തിയേനേം,നിന്റെയീ
വിഴുപ്പുകള്‍.

എന്തോ-
ഇങ്ങനെ താങ്ങിയൊരു
ശീലമായതുകൊണ്ടാകാം
പുഴുകിയ ഈ മണമില്ലാതൊരു
സുഖവുമില്ലിപ്പോള്‍.