സാക്ഷിയായവര്‍...

blog counter

Sunday 26 July, 2009

തെരുവുകാഴ്ച




മെല്ലെത്തിരിഞ്ഞൊന്നു നോക്കവേകണ്ടു
പിഞ്ഞിപ്പറിഞ്ഞൊരു കുപ്പായവും,
പറിപ്പറക്കുന്നചെമ്പന്‍ മുടിയും,
വേദന ചാലിട്ടൊഴുകിയ കണ്ണുമായ്‌,
പാവമാബാലിക ഏകയായ്‌ നില്ക്കുന്നു .

എവിടെയോ കണ്ടതീ മാലാഖമുത്തിനെ..
ഓര്‍മ്മയിലാകെ പതുക്കെ തിരഞ്ഞുഞാന്‍
ഇന്നലെ പാതയോരത്തങ്ങനാഥമായ്‌
കണ്ടൊരാ ‌കുഞ്ഞിനും കണ്ടൂ, ഇതേ മുഖം
അത്ഭുതമെന്നേ പറയേണ്ടു,ഞെട്ടിഞാന്‍
എന്‍ കുഞ്ഞുവാവയ്ക്കുമുണ്ടിന്നിതേ മുഖം

ചിത്രങ്ങളേറെ അവ്യക്തമായിന്നെന്റെ
ചിന്തകള്‍ക്കുള്ളില്‍ കടന്നലിരംബവേ,
ഏറെ പരിലാളനങ്ങളില്‍ എന്‍ മകള്‍
കൊഞ്ചിക്കുഴയുന്നദൃശ്യവും കണ്ടു ഞാന്‍ .


പിന്‍ നിഴല്‍ പോലെ ,കണ്ടവര്‍ തെരുവിലെ
ഹോട്ടെലിന്‍ പിന്നില്‍ ചാവാലി നായ്ക്കൊപ്പം .
ഒരു തേങ്ങലാലെന്റെ ചിന്ത മുറിഞ്ഞുപോയ്‌
മിഴികളില്‍ കണ്ണുനീര്‍ തുള്ളിവാര്‍ന്നോ ?
ഏറ്റവും ദൈന്യത പേറുമാ കുഞ്ഞിന്റെ
നീട്ടിപ്പിടിച്ചൊരാ കൊച്ചു കൈവെള്ളയില്‍
ചില്ലറ നാണയത്തുട്ടുകള്‍ വച്ചു ഞാന്‍ .

വിളറിയ കണ്ണിലായ്‌ ദീപം തെളിഞ്ഞുവോ ?
ചുണ്ടുകള്‍ നന്ദിയെന്നോതാന്‍ തുനിഞ്ഞുവോ ?
വിളറിയ കുഞ്ഞുമുഖത്തൊരു ദിവ്യമാം
ചേതന കണ്ടിന്നു ദുഖിതനായി ഞാന്‍


രണ്ടു(പഴയ)ഇണക്കുരുവികള്‍







ഒന്ന്
കടക്കണ്ണാല്‍ നോട്ടമിട്ടും,മനസ്സില്‍ ഗൂഡതയൊളിച്ചും,
ചുണ്ടുകള്‍ മന്ദം നനച്ചും,മല്ലാക്ഷീമണി നമ്രമുഖിയാള്‍
വിരല്‍ തുംബാല്‍ ചിത്രം വരച്ചും,കാമുകന്റെ
വദനം മനസ്സില്‍ കുറിച്ചിട്ടന്‍പോടുമേവീടിനേന്‍

രണ്ട്‌

മോഹത്താല്‍ പ്രിയയോടോരം ചാരിയീരുന്നു-
മൃദുലം കൈയില്‍ത്തലോടിയും,ഭോഗാനന്ദ
കുതുകനായ്‌ കണ്ണില്‍ നോക്കീട്ടേരെ ഫലിതം

മൊഴിഞ്ഞും,അങ്ങിങ്ങുമണ്ടിനടക്കുമിവനൊരു ശുംഭന്‍ ദൃഡം

Monday 20 July, 2009

നിന്നോടു ഞാനെങ്ങനെ മിണ്ടാന്‍ ?



നിന്നോടു ഞാനെങ്ങനെ മിണ്ടാന്‍ ?
വഴിപിരിയും നേരത്തഴലുരുകി ,


മിഴിയറിയാതൊഴുകി,ഉള്ളം നിറയുമ്പോള്‍
നിന്നോടു ഞനെങ്ങനെ മിണ്ടാന്‍?
നീതിയ്ക്കായ്‌ കുരുതി കൊടുക്കും
നിണമൊഴുകും തെരുവില്‍
നീതിക്കായ്‌ കേണുവിളിക്കും
നിന്ദിതരുടെ തെരുവില്‍
ന്യായത്തിന്‍ പൊരുളുകള്‍ തേടും
പീഡിതരുടെ അരികില്‍
ഖഡ്ഗവുമായ്‌ പാഞ്ഞുനടക്കും
കാട്ടാളക്കുട്ടത്തില്‍
സ്വാന്തനമായൊരു പാഴ്‌വാക്കാ-
വുകയാണെന്നറിയുകയാണെന്നുള്ളം;
നീറുന്ന മുറിവുകളാല്‍ ഞാന്‍
നിണമൊഴുകും തെരുവില്‍
കാരുണ്യക്കരതേടുമ്പോള്‍
നിന്നോടു ഞാനെങ്ങനെ മിണ്ടാന്‍?

നാടു നന്നാക്കനിറങ്ങി
കാടിന്റെ മുടികൊഴിച്ചും,
നനവുള്ളേടംകുഴിച്ചും
നേട്ടങ്ങള്‍ കൂട്ടിക്കിഴിച്ചും
പലവര്‍ണ്ണക്കൊടികളുടെ
തണലുംചൂടിനീളുന്ന
ജനവേതാളജല്‍പനങ്ങള്‍-
ക്കിരയാകുംബോള്‍
നിന്നോടു ഞാനെങ്ങനെ മിണ്ടാന്‍?



മൌനശാട്ട്യങ്ങള്‍ മനസ്സിറക്കി-
വച്ചേകാന്തമധുരം നുണയുന്നെന്നെ
വേണ്ടാത്ത ചോദ്യം കൊണ്ടു തൊട്ടുണര്‍ത്തി
കിട്ടുന്ന ഉത്തരം നീട്ടുന്ന വാക്കിന്റെ ഉള്ളറിയാതെ
പൊള്ളുന്ന വാക്കെന്നു ചൊല്ലുന്ന
നിന്നോടു ഞനെങ്ങനെ മിണ്ടാന്‍?

Saturday 18 July, 2009

വിരല്‍പ്പാട്




പിച്ചവെച്ചു നടക്കുമ്പോള്‍
കമഴ്ന്നു വീണുപോകാതിരിക്കാന്‍
ക്ലേശിച്ചാഞ്ഞു പിടിച്ചപ്പോള്‍,
കുമ്മായം വലിച്ചു വെടിപ്പാര്‍ന്ന
സ്വീകരണ മുറിയുടെ ഭിത്തിയില്‍ പതിഞ്ഞത്‌
അഴുക്കും,മെഴുക്കും നിറഞ്ഞ വിരല്‍പ്പാടുകള്‍.

അക്കങ്ങള്‍ കൂട്ടിയും കിഴിച്ചും
സമവാക്യങ്ങള്‍ പിഴച്ചും
ഗണിത പദപ്രശ്നത്തില്‍
പാമ്പും,കോണിയും കളിച്ചു-
പരാജയപ്പെട്ടപ്പോള്‍,
ചൂരല്‍പ്പിഴയ്ക്ക് പകരമായി
കൂട്ടുകാരന്റെ കൈവെള്ളയില്‍
കൊമ്പസ്സുകൊണ്ട് വരച്ചിട്ടത്
ചെമ്പരത്തിപ്പൂ നിറമുള്ള
വിരല്‍പ്പാടുകള്‍

കൌമാര,കുതിരപ്പന്തയ വാതുവെപ്പില്‍
പണയപ്പണ്ടത്തിനായുഴലവേ,
നന്നായൊന്നുണ്ണാതെ,
മേനി കാട്ടിയുടുക്കാതെ,
സ്വരുക്കുട്ടി വച്ച അഭിമാനസമ്പാദ്യം കവര്‍ന്നെടുത്ത്‌ ,
പിതൃസമക്ഷത്തില്‍ ബാക്കിവച്ചത്‌,
ശിരോരേഖയില്‍ നെടുകെയും,കുറുകെയും,
കറുത്ത വിരല്‍പ്പാടുകള്‍.


യൌവന യവനികക്കുള്ളില്‍
നിലാവ് പുതച്ച താരുണ്യത്തില്‍,
മാറിലെ ചൂടും,ചൂരും നെടുവീര്‍പ്പും
കൊണ്ടെന്നെ നിവേദിച്ച -
എണ്ണക്കരുപ്പിന്റെ ഏഴഴകിന്,
നിര്‍വികാരമായി, നിര്‍ലജ്ജം പകര്‍ന്നത്
ജീവന്റെ വിരല്‍പ്പാടുകള്‍.

കൂട്ടം തെറ്റിയ ഏതോസന്ധ്യയില്‍
വഴിതെറ്റിയെത്തിയ പെണ്ണിന്റെ
കൈയും പിടിച്ച് കുറ്റാകുട്ടിരുട്ടിലേക്ക്,
നിസ്സഹായതയുടെ നേരിപ്പോടിലെക്ക് ,
വറുതിയുടെ വറചട്ടിയിലേക്ക് ,
വലിച്ചെറിഞ്ഞിട്ട്‌ നല്‍കിയത്‌
ദുരന്തത്തിന്റെ മായ്ക്കാനാവാത്ത
വിരല്‍പ്പാടുകള്‍.

സായന്തനത്തിന്റെ പഥസീമയില്‍,
അവമതിപ്പിന്റെ പട്ടുമെത്തയില്‍,
അനാഥത്വ ത്തിന്റെ സാന്ത്വ നത്തില്‍,
ആര്‍ദ്രവും,വിവശവുമായ കണ്ണുകളില്‍
ചോദ്യചിഹ്നം പോലെ
വിരലടയാളത്തിന്റെ തനിപ്പകര്‍പ്പുകള്‍;
സഞ്ചാര ദൂരമത്രയും തിരഞ്ഞിട്ടും
ഉത്തരമില്ലാത്ത ചോദ്യമായി
സ്വന്തം കയ്യൊപ്പ് .

റിയാലിറ്റിഷോ



നിലവിളിയുടെ നേര്‍ത്ത സംഗീതം
ഒഴുകിയെത്തുന്ന ശീതീകരിച്ച ഹാളില്‍
'റിയാലിറ്റിഷോ'യുടെ പരിശീലനം.
ഇല്ലാത്ത കാറ്റിന്റെ ഒഴുക്കിനെതിരെ
നടന്നുകേറാന്‍ പരിശീലിക്കുമ്പോള്‍
അകലെ, ദൃശ്യാതിര്‍ത്തിക്കുമപ്പുറത്ത്,
മധ്യാഹ്ന സൂര്യന്റെ പുതപ്പിനുള്ളില്‍
അഗാധനീലിമയിലേക്ക് -
വലനീട്ടിയെറിഞ്ഞു കാത്തിരിക്കുന്നവര്‍,

ഈ റിയാലിറ്റിഷോവില്‍
ആരാണ് വിജയിയാവുക ?

അടുത്ത തവണയും എനിക്ക് മികച്ച
നല്ല പ്രകടനം കാഴ്ചവെയ്ക്കാന്‍
നിന്റെ കീശയില്‍ ശേഷിക്കുന്ന
ഓട്ടക്കാലണയ്ക്ക്‌ എനിക്കൊരു എസ്.എം.എസ്

Thursday 16 July, 2009

കാഴ്ച

കാഴ്ച

ഞാന്‍ നിന്റെ കണ്ണുകളിലേക്കു നോക്കി
നേര്‍ക്കാഴ്ച്ചകളുടെ ദുരിതം അവയില്‍
പീളകെട്ടിയിരുന്നു.
യാഥാര്‍ത്ഥ്യങ്ങളുടെ മഞ്ഞപ്പും
നിസ്സഹായതയുടെ നിഴലാട്ടവും
നിരാശയുടെ നിര്‍വ്വികാരതയും കണ്ടു
ഉണങ്ങി വരണ്ട്കണ്ണീര്‍ച്ചാലുകള്‍
നിത്യദു:ഖത്തിന്റെ കഥ എന്നോടു പറഞ്ഞു.



ഞാന്‍ നിന്റെ കവിള്‍ത്തടങ്ങളിലേക്കുനോക്കി,
പീഡനങ്ങളുടെ വിരലടയാളം
അവിടെ പതിഞ്ഞുകിടന്നിരുന്നു.

ഞാന്‍ നിന്റെ വിറയാര്‍ന്ന ചുണ്ടുകളിലേക്കു നോക്കി
വീര്‍പ്പുമുട്ടുന്ന സത്യങ്ങള്‍ വിതുംബുന്നതും
ഹൃദയഭേദകമായ ഒരു നിലവിളി
അവയില്‍ കുരുങ്ങിക്കിടക്കുന്നതും കണ്ടു

ഞാന്‍ നിന്റെ കൈകളിലേക്കു നോക്കി
കാലം അടിച്ചേല്‍പ്പിച്ച അടിമത്വം
അവളുടെ കരിവളകള്‍ക്കൊപ്പം
വിലങ്ങായിക്കിടന്നു;
ഒരു ചിത്രകാരിയുടേതിനു സമാനമായ
നീണ്ടുമെലിഞ്ഞ വിരലുകളില്‍
രക്തംകരിനീലിച്ചുപടര്‍ന്നു.

ഞാന്‍ നിന്റെ കവിള്‍ത്തടങ്ങളിലേക്കുനോക്കി,
പീഡനങ്ങളുടെ വിരലടയാളം
അവിടെ പതിഞ്ഞുകിടന്നിരുന്നു.

ഞാന്‍ നിന്റെ നഗ്നമായ മാറിലേക്കു നോക്കി,
ഇളമ്പൈതലിന്റെ ദംശനത്തിനായി
അവ ത്രസിക്കുന്നതും
സ്നേഹപീയൂഷം തുളുംബുന്നതും കണ്ടു.

ഞാന്‍ നിന്റെ പാദങ്ങളിലേക്കു നോക്കി,
പതനങ്ങളുടെ ചെളിക്കുണ്ടില്‍ നിന്നും
വിജയങ്ങളിലേക്ക്‌ നടന്നുകയറാനുള്ള
പ്രവേഗം അവയില്‍ കണ്ടു;
പരാശ്രയത്തിന്റെ ചങ്ങലക്കെട്ടുകള്‍
മുറുകുമ്പോഴും,ചുവടുകള്‍
പിഴയ്ക്കാതെ നടന്നുകയറുന്ന
സുദ്രിഡമായ പദചലനങ്ങള്‍.

സൂക്ഷിച്ചുവയ്ക്കാനുള്ളത്.......

സൂക്ഷിച്ചുവയ്ക്കാനുള്ളത്.......





തുടച്ചുമാറ്റാന്‍ യുദ്ധഭൂമി-
ചിതറിയ മാംസത്തുണ്ടുകള്‍,
നുറുങ്ങിത്തെറിച്ച അസ്ഥികള്‍,
ഭക്ഷണക്കുന്നുകള്‍,
പരന്നൊഴുകിയ ലഹരിപ്പുഴകള്‍.
തുടയ്ക്കണം,വടിക്കണം,
വെടിപ്പാക്കണം, തീന്‍മേശകള്‍,
കണ്ണാടിപോലെ തിളങ്ങണം



മേശക്കുചുറ്റും പാതിരാവെത്തുന്ന-
പോരാട്ടം, ആക്രോശം,
കോഴി,താറാവ് ,ഞണ്ട്,കരിമീന്‍,
കിരാതവേഷങ്ങള്‍.
അങ്കം ജയിച്ചു മടങ്ങുന്നവര്‍,
നിറവയറിന്റെ സിംഹഗര്‍ജനം,
ലഹരിയില്‍ വഴുതുന്ന വാക്പയറ്റ്,
എല്ലമൊതുങ്ങുന്നതും കാത്തിരിപ്പുണ്ട്
ഊഴവുംകാത്തൊരു ശൈശവജീവിതം.
തുടയ്ക്കണം,വടിക്കണം,
വെടിപ്പാക്കണം, തീന്‍മേശകള്‍,
കണ്ണാടിപോലെ തിളങ്ങണം

കറുത്തകോട്ട്,നിയമപുസ്തകം,തുലാസ്‌,
കണ്ണുമൂടിക്കെട്ടിയദേവത,
അടികൊടുത്തുമാത്രം പതംവന്ന മരച്ചുറ്റിക
എല്ലാം ശുഭലക്ഷണം ;
എന്നിട്ടും-
തുടയ്ക്കണം,വടിക്കണം,
വെടിപ്പാക്കണം, തീന്‍മേശകള്‍,
കണ്ണാടിപോലെ തിളങ്ങണം.

ഡോക്ടര്‍,ബുദ്ധിജീവി,ശാസ്ത്രജ്ഞന്‍,
പോതുപ്രവര്‍ത്തകന്‍,കവി,പരിസ്ഥിതിവാദി,
നിയമപാലകന്‍...ഭൂമിയുടെ പാറാവുകാര്‍;
വില്‍പ്പനയ്ക്കുവച്ച്ച മുഖം‌മൂടികള്‍
അത്താഴമുണ്ണുന്നു.
ഒറ്റുന്നവനാര് ? കുരിശുമരണമാര്‍ക്ക്‌ ?



വാസനസോപ്പുപതച്ചുനിറച്ച-
പരന്ന പ്ലാസ്റിക്ക് പാത്രം,
മുറം,ബ്രഷ്,പഴന്തുണി ...
ജീവിതപുസ്തകത്താളില്‍ സൂക്ഷിച്ചുവയ്ക്കണം
ഈ മയില്‍‌പീലി തുണ്ടുകള്‍,
ഓര്‍മയിലിട്ടു നീറ്റണം
വിശപ്പിന്റെ നാള്‍വഴി
പീഡനപ്പാടിലെ മഞ്ചാടിമുത്തുകള്‍
എണ്ണിപ്പെരുക്കണം പട്ടടയിലെത്തുവാന്‍
എല്ലമൊതുങ്ങുന്നതും കാത്തിരിപ്പുണ്ട്
ഊഴവുംകാത്തൊരു ശൈശവജീവിതം.

കുളക്കട പ്രദീപ്കുമാര്‍

Wednesday 15 July, 2009

ചൂണ്ട


ഇത്തിരിപോന്ന മണ്ണിരക്കുള്ളില്‍
ഒളിപ്പിച്ച കൂര്‍ത്ത ഇരുംബുകൊളുത്ത്‌
വരുതിക്കും വക്രതയ്ക്കുമിടയില്‍
കൊതിപ്പിചുകൊണ്ടിളകിയാടുന്നു,
കല്ല്റയൊരുക്കാന്‍ ആറടി മണ്ണ്,

തലചായ്ച്ചുരങ്ങാന്‍ മണിമാളിക
നഗരത്തിരക്കില്‍ ഊഴം കാത്ത്‌

പുകയും തുപ്പിക്കിടക്കാനൊരു ശകടം,
ഇണപിരിയത്തൊരു തുണ,
നുണപറഞ്ഞൊഴിവാക്കാന്‍ കൂട്ടുകാര്‍,
മനസ്സില്‍ നുരഞ്ഞിറങ്ങുന്ന മോഹവിഞ്ഞ്‌
ഗ്ലാസ്സിലൊറ്റിച്ച്‌, മധുരച്ചിരിവിരിച്ച്‌
വാതിലില്‍ മുട്ടിവിലിക്കുകയണയാള്‍…
വറുതിക്കും വക്രതയ്ക്കുമിടയില്‍
മോഹമുള്ളില്‍ തറഞ്ഞുകിടക്കുകയാണു ഞാന്‍…….

താഴെ കൊലച്ചിരി,കലംബല്‍ ,
നിറുത്താത്ത കരച്ചില്‍ ,ദൈന്യതയാര്‍ന്ന മിഴികള്‍,
തേന്‍ പുരട്ടിയവാക്കുകള്‍ ,
വിണ്ടുകീറിയ ചുണ്ടുകള്‍ ,
ഇലകൊഴിഞ്ഞ മഴക്കാടിനുള്ളില്‍ കാര്‍
കൂരിരുട്ടിലെരിയുകയാണു ഞാന്‍.

Tuesday 14 July, 2009

ദള മര്‍മ്മരം


ദള മര്‍മ്മരം

അന്ചി തളുള്ള ഒരുചുവന്ന പൂവ് ,
നിറയെ മുള്ളുകളുള്ള ചെടിയില്‍
വെയിലേറ്റു വാടാതെ, മഴയേറ്റു കുതിരാതെ,
ആരും കൊതിക്കുന്ന, അഴകുള്ള,
ഓമനത്തമുള്ള ഒരു ചുവന്ന പൂവ് .


ആകാശത്തിന്‍റെ അങ്ങേ ച്ചരുവിലെക്ക്
സമാന്തരമായി ചൂളം കുത്തിപ്പോകുന്ന
റെയില്‍പ്പാലങ്ങള്‍ക്കിടയില്‍
മനം പുരട്ടുന്ന ഇരുമ്പുഗന്ധത്തില്‍,
പാഴ് ജന്മം പോലെ,
കരുത്ത്‌ ഇരുന്ടുപോയ
കരിങ്കല്‍ ചില്ലുകള്‍ക്കിടയില്‍
ഒരു ചുവന്ന ദളം .

മാനം മുട്ടെ അടുക്കിവച്ച തീപ്പെട്ടി ക്കൂടിനുള്ളില്‍,
ശീതീകരിച്ച യു‌ടീ കൊളോണ്‍ മണമുള്ള,
വെള്ളയില്‍ നീലപ്പൂക്കളുള്ള കിടക്കവിരിയില്‍ ,
പൊട്ടിയ വളകള്‍ക്കും ,
അടര്‍ന്നുവീണ കണ്ണുനീര്‍തുള്ളികള്‍ക്കുമൊപ്പം
ചതഞ്ഞു കിടപ്പുണ്ട് ഒരു ചുവന്ന ദളം.
അച്ചിട്ടുവാര്‍ത്ത പഠനക്കളരിയില്‍,
പാഴ്പ്പുസ്തകം തിന്നുവിളഞ്ഞ കുഞ്ഞാടുകള്‍
ജീവിതകാലം ഗണിച്ചും,ഗുണിച്ചും,
ഉത്തരമില്ലാത്ത ചോദ്യക്കയങ്ങളില്‍
മുങ്ങിക്കുടിച്ചുവീര്‍ത്തു യരങ്ങള്‍താണ്ടാതെ,
ദിക്കുകള്‍തെറ്റി ക്കറങ്ങിത്തിരിയുന്ന-
പങ്കയ്ക്ക് താഴെ, ഒരു ചുവന്ന ദളം


ബുല്‍ടോസാറിന്റെ ഗര്‍ജ്ജനം,
യന്ത്ര ക്കൈകള്‍ക്കുള്ളില്‍ -
കുഴിഞ്ഞുത്താന്ന കുന്നുകള്‍,
കടപുഴകിയ ദേവതാരു,
ഇരിപ്പൂ നിലങ്ങളില്‍വിരിഞ്ഞിറങ്ങിയ
ഇഷ്ടികക്കുഞ്ഞുങ്ങള്‍
പുഴകളില്‍ മണല്‍ച്ചാകര,

വരണ്ടുണങ്ങിയ നിളാനദിക്കരെ
ആരോ ചവിട്ടി മെതിച്ചുപോയ,
ഒരു ചുവന്ന ദളം